ഡ്രൈവിങ് ടെസ്റ്റില്‍ അടിമുടി മാറ്റം, പുതിയ പരിഷ്കാരങ്ങൾ ഇങ്ങനെ

1 min read
Share it

 

സംസ്ഥാനത്തെ ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റ് അടിമുടി പരിഷ്‌കരിച്ചു. കാർ ഉൾപ്പെടെയുള്ള ലൈറ്റ് മോട്ടോർ വാഹനങ്ങളുടെ ലൈസന്‍സ് ലഭിക്കാൻ ഗ്രൗണ്ടിൽ ഇനി H എടുത്താൽ മാത്രം മതിയാകില്ല. ഓട്ടോമാറ്റിക് ഗിയര്‍ ഷിഫ്റ്റുള്ള വാഹനങ്ങള്‍ക്കും വൈദ്യുത വാഹനങ്ങള്‍ക്കും ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റില്‍ വിലക്ക് ഏര്‍പ്പെടുത്തി.

ഇരുചക്രവാഹനങ്ങളുടെ ഡ്രൈവിങ് ടെസ്റ്റിന് കാൽപ്പാദങ്ങൾ കൊണ്ട് ഗിയർ മാറ്റുന്ന വാഹനങ്ങൾ നിർബന്ധമാക്കി. പരിഷ്കാരം സംബന്ധിച്ച ഉത്തരവ് ഗതാഗത കമ്മിഷണര്‍ എസ് ശ്രീജിത്ത് പുറത്തിറക്കി. മാറ്റങ്ങൾ മേയ് ഒന്ന് മുതൽ നിലവിൽ വരും.

ഉത്തരവിലെ നിർദേശങ്ങൾ
▪️ഗിയറുള്ള ഇരുചക്ര വാഹനങ്ങളുടെ ലൈസന്‍സ് ടെസ്റ്റിന് കാല്‍പ്പാദം കൊണ്ട് ഗിയര്‍ മാറ്റുന്ന തരത്തിലുള്ളതും 95 സി സിക്ക് മുകളില്‍ എഞ്ചിന്‍ കപ്പാസിറ്റി ഉള്ളതുമായ വാഹനങ്ങള്‍ ഉപയോഗിക്കണം. കൈകള്‍ കൊണ്ട് ഗിയര്‍ മാറ്റുന്ന തരം ഇരുചക്ര വാഹനങ്ങള്‍ കൊണ്ട് ഡ്രൈവിങ് ടെസ്റ്റ് നടത്താന്‍ പാടില്ല.

▪️മോട്ടോര്‍ സൈക്കിള്‍ ലൈസന്‍സിനുള്ള റോഡ് ടെസ്റ്റ് വാഹന ഗതാഗതമുള്ള റോഡില്‍ നടത്തണം. ഗ്രൗണ്ടില്‍ ടെസ്റ്റ് നടത്തുന്നത് ഉദ്യോഗസ്ഥരുടെ വീഴ്ചയായി കണക്കാക്കും.

▪️ഡ്രൈവിങ് സ്‌കൂളുകളുടെ വാഹനങ്ങളുടെ കാലാവധി 15 വര്‍ഷമാക്കി നിജപ്പെടുത്തി. നിലവില്‍ 15 വര്‍ഷത്തില്‍ കൂടുതല്‍ കാലപ്പഴക്കമുള്ള വാഹനങ്ങള്‍ മെയ് ഒന്നിന് മുമ്പായി ഒഴിവാക്കി പകരം വാഹനങ്ങള്‍ ഏര്‍പ്പെടുത്തണം.

▪️ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ വിഭാഗത്തിലുള്ള ഡ്രൈവിങ് ടെസ്റ്റിന് ഓട്ടോമാറ്റിക് ഗിയര്‍ ഷിഫ്റ്റുള്ള വാഹനങ്ങളോ വൈദ്യുത വാഹനങ്ങളോ ഉപയോഗിക്കാന്‍ പാടില്ല.

▪️ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ വിഭാഗത്തിലെ ഗ്രൗണ്ട് ടെസ്റ്റില്‍ ആംഗുലാര്‍ പാര്‍ക്കിങ്, പാരലല്‍ പാര്‍ക്കിങ്, സിഗ് സാഗ് ഡ്രൈവിങ്, ഗ്രേഡിയന്റ് ടെസ്റ്റ് എന്നിവ ഉള്‍പ്പെടുത്തണം.

▪️ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ വിഭാഗത്തിലെ ടെസ്റ്റിനായി ഉപയോഗിക്കുന്ന ഡ്രൈവിങ് സ്‌കൂളുകളുടെ വാഹനങ്ങളില്‍ ടെസ്റ്റ് റെക്കോഡ് ചെയ്യാനുള്ള ഡാഷ് ബോര്‍ഡ് ക്യാമറ, വെഹിക്കിള്‍ ലൊക്കേഷന്‍ ട്രാക്കിങ് ഡിവൈസ് (വി എല്‍ ടി ഡി) എന്നിവ ഘടിപ്പിക്കണം. ടെസ്റ്റ് റെക്കോഡ് ചെയ്ത മെമ്മറി കാര്‍ഡിലെ ഡാറ്റ എം വി ഐ ഓഫീസ് കമ്പ്യൂട്ടറിലേക്ക് മാറ്റിയ ശേഷം കാര്‍ഡ് തിരികെ നല്‍കണം. ഡാറ്റ മൂന്ന് മാസത്തേക്ക് ഓഫീസില്‍ സൂക്ഷിക്കണം.

▪️ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറും അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറും ചേര്‍ന്ന് പ്രതിദിനം ഡ്രൈവിങ് ടെസ്റ്റ് നടത്തേണ്ട അപേക്ഷകരുടെ എണ്ണം 30 ആയി നിജപ്പെടുത്തി. ഇതില്‍ 20 എണ്ണം പുതിയ അപേക്ഷകരും 10 എണ്ണം നേരത്തേ പരാജയപ്പെട്ട അപേക്ഷകരുമാകും. പരാജയപ്പെട്ട അപേക്ഷകരുടെ എണ്ണം പത്തില്‍ കുറവാണെങ്കില്‍ കുറവ് വരുന്ന എണ്ണം നേരത്തേ അപേക്ഷിച്ച് ടെസ്റ്റിന് ഹാജരാകാന്‍ കഴിയാതിരുന്നവര്‍ക്ക് മുന്‍ഗണന പ്രകാരം നല്‍കാം. 30-ല്‍ കൂടുതല്‍ ടെസ്റ്റ് ഒരു ദിവസം നടത്തിയാല്‍ ഉദ്യോഗസ്ഥര്‍ക്ക് എതിരെ വകുപ്പുതല നടപടി ഉണ്ടാകും.

▪️ലേണേഴ്‌സ് ടെസ്റ്റിന് അനുവദിക്കാവുന്നവരുടെ എണ്ണം ഡ്രൈവിങ് ടെസ്റ്റ് അപേക്ഷകരുടെ എണ്ണത്തിന് ആനുപാതികമായി നിജപ്പെടുത്തണം.

▪️ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ വിഭാഗത്തിലെ ഡ്രൈവിങ് ടെസ്റ്റ് കമ്പ്യൂട്ടറൈസ്ഡ് ഡ്രൈവിങ് ട്രാക്കില്‍ നടക്കുന്ന ഇടങ്ങളില്‍ ആംഗുലാര്‍ പാര്‍ക്കിങ്, പാരലല്‍ പാര്‍ക്കിങ്, സിഗ് സാഗ് ഡ്രൈവിങ്, ഗ്രേഡിയന്റ് ടെസ്റ്റ് എന്നിവ പ്രത്യേകം ട്രാക്കില്‍ പരിശോധിക്കണം.

▪️കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോ സംസ്ഥാന സര്‍ക്കാരിന്റെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ബോര്‍ഡുകളോ അംഗീകാരം നല്‍കിയിട്ടുള്ള സ്ഥാപനങ്ങള്‍ നടത്തുന്ന മോട്ടോര്‍ മെക്കാനിക്ക് അല്ലെങ്കില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ മാത്രമേ ഡ്രൈവിങ് സ്‌കൂളുകളില്‍ പരിശീലനം നല്‍കാന്‍ പാടുള്ളൂ.

Loading

About Author

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!