കേരളത്തിന് ആശ്വാസം: സുപ്രീം കോടതിയിലെ കേസ് നിലനില്‍ക്കെ 13,600 കോടി കടമെടുക്കാന്‍ കേന്ദ്ര അനുമതി

1 min read
Share it

ദില്ലി: കടമെടുപ്പ് പരിധി ഉയര്‍ത്തണമെന്ന ആവശ്യത്തില്‍ കേരളത്തിന് ആശ്വാസം. സുപ്രീം കോടതിയിലെ കേസ് നിലനില്‍ക്കെ. 13,600 കോടി കടമെടുക്കാന്‍ കേന്ദ്രം അനുമതി നല്‍കി. കേന്ദ്രം നിർദ്ദേശിച്ച 13,600 കോടി സ്വീകാര്യമാണെന്ന് കേരളം അറിയിച്ചു,എന്നാൽ 15,000 കോടി കൂടി വേണ്ടി വരുമെന്ന്  കേരളത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കപില്‍ സിബൽ വാദിച്ചു. ബാക്കി തുകയ്ക്ക് കേന്ദ്രവും കേരളവും ചർച്ചയ്ക്ക് കോടതി നിർദ്ദേശം നല്‍കി.

കടമെടുപ്പ് പരിധിയിൽ സുപ്രീം കോടതി ഇടപെടരുതെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. കേരളത്തിന്‍റെ  ഹർജിയിലെ എല്ലാ ആവശ്യങ്ങളും തീർപ്പാക്കാൻ സമയം എടുക്കുമെന്ന് കോടതി വ്യക്തമാക്കി. കോടതിക്ക് എത്ര ഇതിൽ ഇടപെടാൻ കഴിയും എന്ന് പരിശോധിക്കും.

കേരളത്തിന്‍റേയും കേന്ദ്രത്തിന്‍റേയും  ധനക്കമ്മി താരതമ്യം ചെയ്യാനാകില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. രണ്ടും വ്യത്യസ്തമാണ്. ചർച്ചയിൽ പോസിറ്റീവ് നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്. കേരളം ഹർജി പിൻവലിക്കണം എന്ന ഉപാധിയെ കേന്ദ്രം ന്യായീകരിച്ചു. ഹർജി പിൻവലിക്കാൻ ആവശ്യപ്പെട്ടതിനെ ജസ്റ്റിസ് കെ.വി. വിശ്വനാഥൻ വിമർശിച്ചു.

ഗുരുതര സാമ്പത്തിക പ്രതിസന്ധിയെന്ന് കേരളം സുപ്രീംകോടതിയിൽ വ്യക്തമാക്കി. പെൻഷൻ, ക്ഷാമബത്ത, ആനുകൂല്യങ്ങൾ തുടങ്ങിയവ നല്‍കാൻ പണമില്ല. ഓവർഡ്രാഫ്റ്റിൻറെ സാഹചര്യമാണുള്ളത്. ശമ്പളം നല്കാനുള്ള പണം മാത്രം കൈയ്യിലുണ്ടെന്നും കേരളം അറിയിച്ചു. കേരളത്തിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നത് പരിഗണിക്കണമെന്ന് നിര്‍ദേശിച്ച കോടതി, ഹർജി നല്‍കാനുള്ളത് എല്ലാവരുടെയും അവകാശമെന്ന് നിരീക്ഷിച്ചു.

Loading

About Author

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!