നവീൻ ബാബുവിന് കണ്ണീരോടെ വിട: എല്ലാം ഉള്ളിലൊതുക്കി അന്ത്യകർമ്മങ്ങൾ ചെയ്ത് പെൺമക്കൾ; വികാര നിർഭരമായ യാത്രയയപ്പ്

1 min read
Share it

നവീൻ ബാബുവിന് കണ്ണീരോടെ വിട: എല്ലാം ഉള്ളിലൊതുക്കി അന്ത്യകർമ്മങ്ങൾ ചെയ്ത് പെൺമക്കൾ; വികാര നിർഭരമായ യാത്രയയപ്പ്

പത്തനംതിട്ട: എഡിഎം നവീൻ ബാബുവിന് നിറഞ്ഞ കണ്ണുകളോടെ വിടനൽകി ജന്മനാട്.  മലയാലപ്പുഴയിലേക്ക് ഒഴുകിയെത്തിയ ജനക്കൂട്ടത്തെ സാക്ഷിയാക്കി മക്കളായ നിരഞ്ജനയും നിരുപമയും ചിതയ്ക്ക് തീ കൊളുത്തി. നാല് മണിയോടെ വീട്ടുവളപ്പിലായിരുന്നു സംസ്കാരം. നേരത്തെ, സഹോദരൻ്റെ മക്കൾ സംസ്കാര ചടങ്ങുകൾ ചെയ്യുമെന്ന് തീരുമാനിച്ചെങ്കിലും ചടങ്ങുകൾ ചെയ്യാൻ തയ്യാറാണെന്ന് പെൺമക്കൾ അറിയിക്കുകയായിരുന്നു.

വീട്ടിലും കളക്ടറേറ്റിലുമായി നൂറുകണക്കിന് ആളുകളാണ് നവീന്‍ ബാബുവിന് ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയത്. മിക്കവരും കണ്ണീരടക്കാനാകാതെയാണ് നവീൻ ബാബുവിന്റെ ഭൗതിക ശരീരത്തിന് അടുത്ത് നിന്നത്.

മക്കളും സഹോദരൻ അരുൺ ബാബു ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളും അന്തിമോപചാരം അർപ്പിച്ച ശേഷമാണ് ഭൗതികദേഹം വീട്ടുവളപ്പിൽ ഒരുക്കിയ ചിതയിലേക്കെടുത്തത്. നിരഞ്ജനയും നിരുപമയും അവസാനമായി അച്ഛന് അന്ത്യചുംബനം നൽകിയപ്പോൾ അത് കണ്ടുനിന്നവരുടേയും കണ്ണ് നനയിച്ചു. ബന്ധുവിനെ കെട്ടിപ്പിടിച്ച് കരച്ചിലടക്കിയ ഭാര്യ മഞ്ജുവും കണ്ണീർ കാഴ്ച്ചയായി. നവീന്റെ മൃതദേഹം ചിതയിലേക്കെത്തിക്കാൻ റവന്യൂമന്ത്രി കെ.രാജനും ഒപ്പംചേർന്നു.

രാവിലെ വിലാപയാത്രയായി പത്തനംതിട്ട കളക്ട്രേറ്റിലേക്ക് എത്തിച്ച മൃതദേഹത്തിൽ ആദരാഞ്ജലി അർപ്പിക്കാൻ മന്ത്രിമാരും ഐഎഎസ് ഉദ്യോഗസ്ഥരും പഴയ സഹപ്രവർത്തകരുമെത്തി. റവന്യുമന്ത്രി കെ രാജൻ, ആരോഗ്യമന്ത്രി വീണ ജോർജ്, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ എന്നിവർ ഏറെ നേരം കളക്ട്രേറ്റിൽ ഉണ്ടായിരുന്നു. പത്തനംതിട്ട മുൻ ജില്ലാ കളക്ടർ ദിവ്യ എസ് അയ്യർ അന്ത്യാഞ്ജലി അർപ്പിച്ചപ്പോൾ വികാരാധീനയായി.

കളക്ട്രേറ്റിൽ നിന്ന് 11.30ഓടെ മലയാലപ്പുഴയിലെ വീട്ടിലെത്തിച്ച നവീൻ ബാബുവിന്റെ മൃതദേഹത്തിനരികിലിരുന്ന് പൊട്ടിക്കരയുന്ന ഭാര്യയും മക്കളും കണ്ടുനിൽക്കുന്നവരുടെ മനസിലും വലിയ വിങ്ങലായി. മൃതദേഹത്തെ അനുഗമിച്ച് മന്ത്രിമാരായ കെ രാജനും വീണ ജോർജും വീട്ടിലും എത്തിയിരുന്നു.

പി പി ദിവ്യക്ക് കുരുക്ക്; നവീൻ ബാബുവിന്റെ മരണത്തിൽ ഒന്നാം പ്രതിയാക്കി കേസെടുക്കും

Loading

About Author

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!