അട്ടപ്പാടി മധു വധക്കേസ്; സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെപി സതീശന്‍ പിന്‍മാറി

പാലക്കാട്: അട്ടപ്പാടി മധു വധക്കേസില്‍ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ച സീനിയര്‍ അഭിഭാഷകന്‍ കെപി സതീശന്‍ സ്ഥാനം രാജിവച്ചു. സതീശന്‍ ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചു. സതീശന്റെ നിയമനത്തിനെതിരെ മധുവിന്റെ അമ്മ രംഗത്തുവന്നതിന് പിന്നാലെയാണ് നടപടി.

കേസില്‍ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായി സീനിയര്‍ അഭിഭാഷകനായ അഡ്വ. കെപി സതീശനെയും അഡീഷനല്‍ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായി അഡ്വ. പിവി ജീവേഷിനെയും സര്‍ക്കാര്‍ നിയമിച്ചിരുന്നു. നിയമനത്തിനെതിരെ കഴിഞ്ഞ ദിവസം മധുവിന്റെ മാതാവ് മല്ലിയമ്മ ഹൈക്കോടതി ചീഫ് ജസ്റ്റിസിനു സങ്കടഹര്‍ജി നല്‍കിയിരുന്നു. തങ്ങള്‍ക്കു പൂര്‍ണ വിശ്വാസമുള്ള അഭിഭാഷകനെ നിയമിക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. തങ്ങള്‍ക്കു സ്വീകാര്യനല്ലാത്ത വ്യക്തിയെ സ്‌പെഷല്‍ പ്രോസിക്യൂട്ടറാക്കി എന്നാണു മല്ലിയമ്മയുടെ പരാതി.

ആദിവാസി യുവാവായ മധുവിനെ 2018 ഫെബ്രുവരി 22ന് മോഷണക്കുറ്റം ആരോപിച്ചു പ്രതികള്‍ മര്‍ദിച്ചു കൊലപ്പെടുത്തി എന്നാണു കേസ്. 13 പ്രതികള്‍ക്ക് വിചാരണക്കോടതി 7 വര്‍ഷം തടവു ശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെയുള്ള അപ്പീലുകള്‍ ഹൈക്കോടതിയിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *